മുംബൈ: മഹാരാഷ്‌ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്ക്‌വാദ്. നവംബര്‍ 23 മുതല്‍ സംസ്‌ഥാനത്തെ 9നും 12നും ഇടയിലുള്ള ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം പുനരാരംഭിക്കാന്‍ തീരുമാനം എടുത്തതായി അവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും ക്ളാസുകള്‍ വീണ്ടും ആരംഭിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് നീങ്ങാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശം. അസുഖ ബാധിതരായ വിദ്യാര്‍ഥികളും, ബന്ധുക്കള്‍ക്ക് രോഗം സ്‌ഥിരീകരിച്ചവരും സ്‌കൂളുകളിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അദ്ധ്യാപകര്‍ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ ടെസ്‌റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന് വര്‍ഷ ഗെയ്‌ക്ക്‌വാദ് അറിയിച്ചു.
നവംബര്‍ 17നും 22നും ഇടയില്‍ നിര്‍ബന്ധമായും അദ്ധ്യാപകര്‍ക്ക് കോവിഡ് പരിശോധന നടത്തി ഉറപ്പ് വരുത്തുമെന്നും അവര്‍ അറിയിച്ചു. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണ സാധനങ്ങള്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി മാത്രമാവും ഉണ്ടാവുക.
ദീപാവലിക്ക് ശേഷം സംസ്‌ഥാനത്തെ ആരാധനാലയങ്ങളും തുറന്നേക്കുമെന്നാണ് സൂചനകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര.
Read Also: നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി