കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള പുതിയ അന്വേഷണ റിപ്പോർട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടികയാകും അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ സമർപ്പിക്കുക.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു ഡോക്‌ടർമാരും രണ്ടു നഴ്‌സുമാരും ഉൾപ്പടെ നാല് പേരാണ് പുതുക്കിയ പ്രതിപട്ടികയിൽ ഉള്ളത്. ആശുപത്രി രേഖകളുടെ അടിസ്‌ഥാനത്തിലും മറ്റു ശസ്‌ത്രക്രിയ തെളിവുകൾ വിലയിരുത്തിയുമാണ് ഇവരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
ഹർഷിനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐഎഎംസിഎച്ച് സൂപ്രണ്ട്, യൂണിറ്റ് മേധാവിമാർ ആയിരുന്ന രണ്ടു ഡോക്‌ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ടു പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
അതേസമയം, കേസിൽ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടൻ സർക്കാരിന് അപേക്ഷ നൽകും. ഇതിന് ശേഷം അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം. മെഡിക്കൽ നെഗ്‌ളിജൻസ് ആക്‌ട് പ്രകാരം രണ്ടു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| പാലിയേക്കര ടോൾ പ്ളാസ; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ