ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ് കോടതി വിധി. ഇതോടെ ഇമ്രാൻ ഖാന് ജയിൽ മോചനം ഉടനെ സാധ്യമാകും.
ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആമിർ ഫറൂഖ്, ജസ്‌റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചു ഉത്തരവിറക്കിയത്. പ്രധാനമന്ത്രി പദം ദുരൂപയോഗം ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരായ കുറ്റം.
2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാകിസ്‌ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കുറ്റം.
കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് ഇസ്‌ലാമാബാദിലെ വിചാരണ കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടി വരുമെന്നും ഉത്തരവുണ്ടായിരുന്നു. അഞ്ചു വർഷം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലും വിലക്കും ഏർപ്പെടുത്തിയിരുന്നു. കോടതി വിധിക്ക് പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത ഇമ്രാൻ അറ്റോക് ജയിലിലടക്കുകയായിരുന്നു.
Most Read| ‘വർഗീയത ലക്ഷ്യമിട്ടില്ല, തെറ്റ് പറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു’; ത്രിപ്‌ത ത്യാഗി