കാസര്‍ഗോഡ്: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കടലാക്രമണ ഭീഷണി. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും (1.5 മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നാണ് നിർദേശം.
മൽസ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം എന്നിവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം നൽകിയത്. ആഴക്കടലില്‍ മൽസ്യബന്ധനം തുടരുന്നതില്‍ കുഴപ്പമില്ലെന്നും അധികൃതര്‍ അറിയിച്ചു.
Read also: ചൈൽഡ് ലൈൻ; 10 മാസത്തിനിടെ ജില്ലയിൽ 329 കേസുകൾ