ഡെൽഹി: ആഗോള തലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എന്‍സൈക്ളോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിന്റെ പ്രസ്‌താവന.
‘ആഗോള തലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണ്. ഇതാണ് ഏറ്റവും വലിയ തടസം. അതിൽ നിന്ന് അകന്നുമാറി ശുദ്ധവും സാൻമാർഗികവും ആരോഗ്യകരവുമായ ഒരു ജീവിതം നമ്മൾ നയിക്കണം’- ആദിത്യനാഥിന്റെ വാക്കുകൾ.
അയോധ്യ റിസര്‍ച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് തയാറാക്കിയ ഇ- ബുക്കായ ഗ്ളോബല്‍ എന്‍സൈക്ളോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു യോഗി. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരേയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരേയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി.
നിസാര സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നും യോഗി പറഞ്ഞു.
രാമായണത്തിലെ സ്‌ഥലങ്ങളും ആളുകളും നിലവിൽ ഉണ്ടായിരുന്നതാണ്. ഇപ്പോഴും ചില ആളുകൾ രായോധ്യയിൽ രാമൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ചരിത്ര സത്യങ്ങൾ അവഗണിക്കാനാവില്ല. അതിന് ആധാരമായ സ്‌ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
‘ഇത് വെറും സങ്കൽപ്പമല്ല. പുഷ്‌പക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് രാമൻ തിരികെ വന്നു. നടന്നാണ് വന്നിരുന്നതെങ്കിൽ അതിന് വർഷങ്ങൾ വേണ്ടിവന്നേനെ. ആ സമയത്ത് വിമാനങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്‌ത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ കാര്യങ്ങളൊക്കെ പറയുന്ന രാമലീല ലോകമെമ്പാടും അവതരിപ്പിക്കണം’;- അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: തിരഞ്ഞെടുപ്പിൽ അവസരമില്ല; അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു