തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്‌ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. ചാല മാർക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്‌ഥലം സന്ദർശിച്ച ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെ അഗ്‌നി സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ പരിശോധനകൾ നടത്തിയിരുന്നെങ്കിലും പ്രളയവും കോവിഡും പരിശോധനകൾ പൂർത്തിയാക്കുന്നതിന് തടസം സൃഷ്‌ടിച്ചു.
അതേസമയം സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതോടൊപ്പം 40 ഇടങ്ങളിൽ ഫയർ ഐഡന്റുകളും പമ്പുകളും സ്‌ഥാപിക്കുന്ന പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നറിയിച്ച മേയർ ഇതിനായി അഗ്‌നിസുരക്ഷാ വകുപ്പിന്റെയും നഗരസഭാ എൻജിനിയറിങ് വിഭാഗത്തിന്റെയും സംയുക്‌ത യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
കൂടാതെ നഗരവാസികൾ കെട്ടിട നിർമാണം നടത്തുമ്പോൾ 2019ലെ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും മേയർ അഭ്യർഥിച്ചു.
ചാല മാർക്കറ്റിൽ കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. 40 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നാണ് കടയുടമയായ രാജസ്‌ഥാൻ സ്വദേശി പറയുന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല.
Read Also: സംസ്‌ഥാനത്ത് 3 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത