തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് കടയുടെ മൂന്നാം നില പ്രവർത്തിച്ചതെന്നും സ്‌റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തിയാതായി അധികൃതർ പറഞ്ഞു.
കെട്ടിടത്തിന് നഗരസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ നില അനധികൃതമായാണ് പ്രവർത്തിച്ചത്. ഇവിടെയാണ് പരിധിയിൽ കൂടുതൽ സ്‌റ്റോക്കുകൾ സൂക്ഷിച്ചിരുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലയുടെ മധ്യഭാഗത്ത് കാർഡ് ബോർഡിന് മുകളിലും സാധനങ്ങൾ സ്‌റ്റോക്ക് ചെയ്‌തിരുന്നു.
ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഈ ഭാഗത്ത് തീപടരാതിരുന്നതും വൻ അപകടം ഒഴിവായതും. കടയുടമയുടെ മൊഴിയെടുത്ത് പരിശോധനാ റിപ്പോർട് ഉടൻ സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
അതേസമയം, തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് തന്നെയാണോ എന്ന കാര്യത്തിൽ ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെ പരിശോധന പൂർത്തിയായാലേ വ്യക്‌തത വരികയുള്ളൂവെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിലാണ് ഇന്നലെ വെകുന്നേരത്തോടെ തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാമത്തെ നിലയിലെ കളിപ്പാട്ടങ്ങൾ ഭാഗികമായും മൂന്നാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
Most Read: കോവിഡ് മരണക്കണക്കിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി കെ സുധാകരൻ