തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരൻ പറഞ്ഞു.
കോവിഡ് മരണങ്ങൾ കുറഞ്ഞ സംസ്‌ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങൾ സർക്കാർ ഒളിപ്പിക്കുകയാണ്. ഇത് മൂലം കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്‌ടപ്പെടുന്ന കുട്ടികൾക്ക് കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.
കോവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്‌ധ സമിതിയെ നിയോഗിക്കും. ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു. ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം ജോൺ എംഎൽഎ, വിടി ബൽറാം, ഡോ. എസ്എസ് ലാൽ, ഡോ. എൻഎം അരുൺ, ഡോ. പി സരിൻ എന്നിവർ പ്രസംഗിച്ചു.
Read Also: ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെകെ രമ