മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്ടങ്ങൾ സംഭിവിച്ച താനൂർ തീരപ്രദേശം സന്ദർശനം നടത്തുകയായിരുന്നു ഇദ്ദേഹം. കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ് സംസ്ഥാന, ജില്ലാകമ്മറ്റി നേതാക്കളും സന്ദർശനത്തെ അനുഗമിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് തീരപ്രദേശങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. കോവിഡും, പ്രളയങ്ങളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ മൂലം ദുരിതത്തിലായിരുന്ന തീരദേശവാസികൾ ഈ കടലാക്രമണത്തോടെ അതീവഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഇവരെ സഹായിക്കാൻ എല്ലാവരും രംഗത്ത് വരണം; സി മുഹമ്മദ് ഫൈസി ആഹ്വാനം ചെയ്തു.
സഹോദരന് വിഷമം സംഭവിക്കുമ്പോൾ കൂടെനിൽക്കാനും സമാശ്വസിപ്പിക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാനാണ് മതം പഠിപ്പിക്കുന്നത്. അതെല്ലാ വിശ്വാസികളും പാലിക്കേണ്ടതുണ്ട്; സി ഫൈസി പറഞ്ഞു. സർക്കാരും സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്നവരെ കരകയറ്റാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കടൽക്ഷോപത്തിന് ഇരകളായ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ എത്തിക്കണമെന്നും, കൂടുതൽ ജനവാസമുള്ള ഇടങ്ങളിൽ ഉറപ്പുള്ള ഭിത്തികൾ സ്ഥാപിച്ചു ഇത്തരം ദുരന്തങ്ങളുടെ തോതുകുറക്കാൻ സർക്കാർ ആവശ്യമായ ഇടപെടലുകൾ വേഗത്തിൽ നടത്തണമെന്നും ഇദ്ദേഹം പറഞ്ഞു.
ഒട്ടനേകം വീടുകൾ തകർന്ന, ഗുരുതര നാശനഷ്ടങ്ങൾ ഉണ്ടായ താനൂർ എടക്കടപ്പുറം, വെളിയങ്കോട് പ്രദേശങ്ങളിൽ വിവിധ സുന്നി നേതാക്കൾ സന്ദർശിക്കുകയും മൽസ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കുകയും അവർക്കായി പ്രാർഥന നടത്തുകയും ചെയ്തു. സാധ്യമായ സഹായങ്ങൾ ഏകോപിപ്പിച്ച് എത്തിക്കാനുള്ള പ്രവർത്തികൾക്കും ഇവർ നേതൃത്വം നൽകുന്നുണ്ട്.
എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, എൻവി അബ്ദുറസാഖ് സഖാഫി, സയ്യിദ് സീതിക്കോയ തങ്ങൾ, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ, ഹമ്മാദ് അബ്ദുള്ള സഖാഫി താനൂർ, മുഹമ്മദ് റാഫി, യാസീൻ സഖാഫി സുബൈർ മുസ്ലിയാർ തുടങ്ങിയവർ സന്ദർശനത്തിൽ സംബന്ധിച്ചു.
Most Read: ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്