കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുൻ എഡിറ്ററുമായിരുന്ന വിജയൻ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്‌ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1980കളുടെ മധ്യത്തിലാണ് അദ്ദേഹം ഫ്രീ പ്രസ് ജേണലിൽ എഡിറ്ററാകുന്നത്. പിന്നീട് ബിസിനസ് ഇന്ത്യ പബ്ളിഷിംഗ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതിനായി അദ്ദേഹം പത്രപ്രവർത്തനം ഉപേക്ഷിച്ചു. കുട്ടിക്കാലത്തേ താൽപര്യമുള്ള ചിത്രകല പ്രവർത്തനങ്ങൾ പുരരാരംഭിച്ച അദ്ദേഹം കേരള പാചകത്തേക്കുറിച്ച് പുസ്‌തകം എഴുതിയിട്ടുണ്ട്.
മുൻ ഇന്ത്യൻ അംബാസഡർ കെഎം കണ്ണമ്പിള്ളിയുടെയും കോണത്ത് മാധവി അമ്മയുടെയും മകനായി 1949ലാണ് വിജയൻ കണ്ണമ്പിള്ളിയുടെ ജനനം.
പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് വിദ്യാർഥി കാലഘട്ടത്തിൽ മാർക്‌സിസ്‌റ്റ് ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം 1974ൽ ദി ഇക്കണോമിക് ടൈംസിൽ ചേർന്നു.
പത്രപ്രവർത്തനം ആരംഭിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോൾ പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥയ്‌ക്ക് എതിരെ അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Most Read: വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു