തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ ഗ്രേഡ് എസ് ഐക്കെതിരായ നടപടി പിൻവലിച്ചു. കോവളത്ത് സ്വീഡിഷ് പൗരൻ സ്‌റ്റീഫൻ മദ്യം ഒഴുക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. വിദേശിയെ അപമാനിച്ച സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.
എന്നാൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് ചെയ്‌തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്‌ചക്കുള്ളിൽ പിൻവലിച്ചത്.
കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്‌റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്‌റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പോലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്‌റ്റീഫൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്ഐ ഷാജിയെ സസ്‌പെൻഡ് ചെയ്‌തത്.
Read Also: ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല