തിരുവനന്തപുരം: കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.
സംഭവത്തിൽ 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോവളം പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, സജിത് എന്നിവർക്കെതിരെയാണ് അന്വേഷണം. പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്ന കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.
പുതുവർഷ തലേന്ന് ബെവ്‌കോ ഔട്ട്‍ലെറ്റിൽ നിന്ന് വാങ്ങിയ മദ്യവുമായി പോവുകയായിരുന്ന ഡച്ച് പൗരൻ സ്‌റ്റിഗ് സ്‌റ്റീവൻ ആസ്‌ബെർഗിനെ (68) ആണ് പോലീസ് തടഞ്ഞത്. നാല് വർഷമായി കോവളത്ത് താമസിച്ച് ഹോം സ്‌റ്റേ നടത്തുന്ന ആളാണ് സ്‌റ്റീവൻ. വെള്ളാറിലെ ബെവ്‌കോയിൽ നിന്ന് വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്‌ഥലത്തേക്ക് പോകുകയായിരുന്ന സ്‌റ്റീവനെ പോലീസ് തടഞ്ഞുനിർത്തി ബിൽ ആവശ്യപ്പെട്ടു.
സ്‌റ്റീവന്റെ കൈവശം ബിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്ന് വ്യക്‌തമാക്കിയ പോലീസ് മദ്യം റോഡിൽ ഉപേക്ഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വീഡിയോ സ്‌ഥലത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകൻ പകർത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പോലീസ് നിലപാട് മാറ്റി. തുടർന്ന് വിൽപനകേന്ദ്രത്തിൽ എത്തി ബിൽ വാങ്ങി വന്ന സ്‌റ്റീവനെ പൊലീസ് കടത്തിവിടുകയായിരുന്നു.
Also Read: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ചു; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്