കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ച 5 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എൻടികെ- ആർഎസ്എസ് സംഘർഷം തടയാൻ എത്തിയ ഉദ്യോഗസ്‌ഥരെ മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്.
വിലാങ്കുറിശ്ശിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. നേരത്തെ ആർഎസ്എസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാം തമിഴർ പാർട്ടി (എൻടികെ) പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോയമ്പത്തൂരിലെ വിലാംകുറിച്ചിയിലെ സ്‌കൂളിന് ചുറ്റും വൻതോതിൽ പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.
വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്, എൻടികെയുടെ 19 ഓളം കേഡർമാർ സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ചുവെങ്കിലും പോലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു. ഇതിനിടയിൽ ആർഎസ്എസ് പരിശീലന പരിപാടി നടക്കുന്ന സ്വകാര്യ സ്‌കൂളിൽ പോലീസ് പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ പ്രവർത്തകർ ഇത് തടഞ്ഞതോടെ വാക്കേറ്റമുണ്ടായി. തുടർന്നാണ് പോലീസ് ഉദ്യോഗസ്‌ഥർക്ക് മർദ്ദനമേറ്റത്.
ആർഎസ്‌എസ് പ്രവർത്തകർ ഉദ്യോഗസ്‌ഥരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് റിപ്പോർട്. ആക്രമണത്തിൽ നിരവധി ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌കൂൾ വളപ്പിലേക്ക് പ്രവേശിക്കാൻ പോലീസിന് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ കോയമ്പത്തൂർ സിറ്റി നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ ടി ജയചന്ദ്രൻ ആർഎസ്എസുകാരോട് സ്‌കൂളിന് അകത്ത് നിൽക്കണമെന്നും പുറത്തിറങ്ങരുതെന്നും മാത്രമാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്‌തമാക്കി. എന്നാൽ പോലീസിന്റെ വാക്കുകൾ കേൾക്കാതെ ആർഎസ്എസുകാർ ഉദ്യോഗസ്‌ഥരെ മർദിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
Most Read: മദ്യം ഒഴുക്കിച്ച സംഭവം; എസ്ഐക്കെതിരായ നടപടിയിൽ പോലീസ് അസോസിയേഷന് എതിർപ്പ്