തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തതിന് എതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ് എസ്ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷൻ പറഞ്ഞു.
മദ്യം കളയാൻ പോലീസ് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്‌തിട്ടില്ലെന്നും വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്‌ഥനെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌ത നടപടി നീതീകരിക്കാൻ ആവില്ലെന്നും അസോസിയേഷൻ പ്രതികരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഡിജിപിയേയും അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചു.
എന്നാൽ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വാദം തള്ളി ഡച്ച് പൗരൻ സ്‌റ്റീവൻ ആസ്ബർഗ് രംഗത്ത് എത്തി. തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയത്. മദ്യവുമായി താൻ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്‌റ്റീവൻ പറഞ്ഞു. കോവളം ജംഗ്ഷനിൽ വച്ചാണ് തന്നെ പോലീസ് തടഞ്ഞത്. വിഷയത്തിൽ ഇപ്പോൾ പോലീസ് അസോസിയേഷൻ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്‌റ്റീവൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കോവളത്ത് വച്ച് സംഭവം നടന്നത്. വിദേശ പൗരന്റെ കയ്യിൽ ഉണ്ടായിരുന്ന അനുവദനീയമായ അളവിലുള്ള മദ്യമാണ് പോലീസ് ഒഴുക്കി കളയിച്ചത്. പുതുവൽസര തലേന്നായ ഇന്നലെ ബെവ്കോ മദ്യവിൽപന ശാലയിൽ നിന്നും അനുവദനീയമായ അളവിൽ മദ്യം വാങ്ങി യാത്ര ചെയ്‌ത ഡച്ച് പൗരൻ സ്‌റ്റീവനെ കോവളത്ത് വച്ചാണ് പോലീസ് തടഞ്ഞത്. തുടർന്ന് മദ്യം വാങ്ങിയതിന്റെ ബില്ല് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബിൽ ഇല്ലാതെ മദ്യവുമായി പോകാൻ കഴിയില്ലെന്ന് പോലീസ് വാശി പിടിച്ചതോടെ സ്‌റ്റീവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന 2 കുപ്പി മദ്യം റോഡിൽ ഒഴുക്കി കളയുകയായിരുന്നു. തുടർന്ന് വീണ്ടും കിലോമീറ്ററുകൾ യാത്ര ചെയ്‌ത് ബില്ല് വാങ്ങി തന്റെ നിരപരാധിത്വം തെളിയിച്ച ശേഷമാണ് മൂന്നാമത്തെ കുപ്പി മദ്യവുമായി പോകാൻ പോലീസ് അനുമതി നൽകിയത്.
Most Read: കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം