കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് അസിസ്‌റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്. പ്രോട്ടോകോൾ പാലിക്കാതെയാണ് കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി ഷമീൽ പെരുമാറിയതെന്നും സ്‌ഥിതി വഷളാക്കിയത് എസ്‌ഐയുടെ പെരുമാറ്റമാണെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.
എം വിജിൽ എംഎൽഎയാണെന്ന് മനസിലായ ശേഷവും എസ്‌ഐ മോശമായി പെരുമാറി. കളക്‌ടറേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തത് വീഴ്‌ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ എസ്‌ഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. എം വിജിൻ എംഎൽഎ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട് കമ്മീഷണർക്ക് കൈമാറി.
കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂർ സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്‌ടറേറ്റ് വളപ്പിൽ അതിക്രമിച്ചു കടന്നവർക്കെതിരെ കേസെടുക്കണമെന്ന ടൗൺ എസ്‌ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പോലീസും തമ്മിൽ കൊമ്പുകോർക്കാൻ കാരണം.
പ്രകടനമായെത്തിയ നഴ്‌സുമാർ കളക്‌ടറേറ്റിന് അകത്തുകയറിയത് തടയാൻ പോലീസ് ഉണ്ടായിരുന്നില്ല. അതിനാൽ, വീഴ്‌ച പോലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. സിവിൽ സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തി കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു.
എസ്എഫ്ആറിൽ പക്ഷേ മാർച്ച് ഉൽഘാടനം ചെയ്‌ത എംഎൽഎയുടെ പേര് ഉൾപ്പെടുത്തിയില്ല. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. സംഭവത്തിൽ എംഎൽഎ നൽകിയ പരാതി എസിപി രത്‌നകുമാറാണ് അന്വേഷിച്ചത്.
Most Read| ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി; ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് വിധി