മലപ്പുറം : കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സീറോ സർവൈലൻസ് സർവേക്ക് നാളെ മുതൽ ജില്ലയിൽ തുടക്കം കുറിക്കും. സീറോ സർവൈലൻസ് സർവേയിലൂടെ സമൂഹം കോവിഡിനെതിരെ നേടിയ ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിക്കും. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് തിരഞ്ഞെടുത്ത ആളുകളുടെ രക്‌തപരിശോധന നടത്തി കോവിഡ് ആന്റി ബോഡിയുടെ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം.
സർവേയിൽ നിന്നും 18 വയസിൽ താഴെയുള്ള ആളുകൾ, നിലവിൽ കോവിഡ് പോസിറ്റീവ് ആയവർ, ക്വാറന്റെയ്നിൽ കഴിയുന്നവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 18 പഞ്ചായത്തുകളിലെയും 5 നഗരസഭകളിലെയും നിശ്‌ചിത എണ്ണം വാർഡുകളിൽനിന്ന് 700 പേരിലായിരിക്കും സർവേ നടത്തുക. ഇതിന് പുറമേ ആരോഗ്യസ്‌ഥാപനങ്ങൾ, പോലീസ് സ്‌റ്റേഷനുകൾ, ലാബുകൾ എന്നിവിടങ്ങളിലെ ജീവനക്കാരിലും പരിശോധന നടത്തും. ജില്ലയിൽ നിന്നും ആകെ 2,190 ആളുകളിൽ സർവേയിലൂടെ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ചുങ്കത്തറ, എടവണ്ണ, ചേലേമ്പ്ര, കുഴിമണ്ണ, മാറാക്കര, മൂർക്കനാട്, പുലാമന്തോൾ, മാറഞ്ചേരി, കീഴാറ്റൂർ, വെട്ടത്തൂർ, വാഴക്കാട്, ആനക്കയം, മൊറയൂർ, പൊൻമള, കൽപകഞ്ചേരി, തെന്നല, പറപ്പൂർ, തുവൂർ എന്നീ 18 പഞ്ചായത്തുകളിലാണ് സർവേ നടത്തുക. കൂടാതെ താനൂർ, പൊന്നാനി, പെരിന്തൽമണ്ണ, വളാഞ്ചേരി, കൊണ്ടോട്ടി എന്നീ 5 നഗരസഭകളിലും സർവേ സംഘടിപ്പിക്കും.
Read also : ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്