കണ്ണൂർ: ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇത്തരത്തിൽ കക്കൂസ് മാലിന്യം ദേശീയ പാതയിൽ ഒഴുക്കി വിടാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റിക്കോൽ പാലത്തിന് സമീപം വയലിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത്.
ഇവിടെ ദേശീയപാതയുടെ ഒരുഭാഗം അമ്പത് മീറ്ററോളം കാടുപിടിച്ചു കിടക്കുകയാണ്. ഇത് ടാങ്കർ ലോറിയിൽ മാലിന്യവുമായി എത്തുന്നവർക്ക് സൗകര്യമായി. റോഡിന്റെ താഴെഭാഗം കക്കൂസ് മാലിന്യം തളംകെട്ടി നിൽക്കുന്നതു കാരണം നെൽവയൽ ഉപയോഗശൂന്യമായതായും പ്രദേശവാസികൾ പറയുന്നു.
നേരത്തെ നെല്ല് വിളയാറുള്ള വയലാണിത്. വിദൂര ദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് മാലിന്യ വണ്ടികളെത്തുന്നു. പുലർച്ചെയാണ് ഇവിടെ മാലിന്യം തള്ളുന്നത്. വർഷങ്ങളായി ഇത് തുടരുകയാണെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കുറ്റിക്കോൽ ദേശീയപാതയോരത്ത് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി വേണമെന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിലർ ആവശ്യപ്പെട്ടു. ‘റോഡരികിലെ കാടുകൾ നീക്കണം. നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കണം.’ പോലീസ് നിരീക്ഷണം ശക്‌തമാക്കണമെന്നും തളിപ്പറമ്പ് നഗരസഭാ കൗൺസിലർ വി വിജയൻ പറഞ്ഞു.
Read Also: കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ഊർജിതം, ഇതുവരെ 20 പേർ അറസ്‌റ്റിലായെന്ന് മുഖ്യമന്ത്രി