തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതുവരെ 20 പ്രതികൾ അറസ്‌റ്റിലായെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിലാണ് മുഖ്യമന്ത്രി കൊടകര കുഴൽപ്പണക്കേസിലെ വിവരങ്ങൾ നൽകിയത്. ഇതുവരെ 96 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. കുഴൽപ്പണ കേസിലെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നാം തീയതി ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. അതുകൊണ്ടു തന്നെ സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കേരളത്തിലേക്ക് ബിജെപി വൻ തോതിൽ പണം ഒഴുക്കുകയായിരുന്നു എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. മുന്നണിയിൽ ആളെ ചേർക്കുന്നതിന് വരെ കള്ളപ്പണമൊഴുക്കി. കേസിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും അതിന് അവസരം ഒരുക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Most Read: ‘കോവിഡിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും ആഴത്തിലേക്ക് പോവണം’; ആന്റണി ബ്ളിങ്കൻ