ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ഉത്‌ഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിച്ച് ചൈനയുടെ പങ്ക് കണ്ടെത്തണമെന്ന് അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ. വിഷയത്തിൽ പുതുതായി അന്വേഷണം ആരംഭിക്കണമെന്നും സ്വകാര്യ ചാനൽ എച്ച്ബിഒയിൽ സംപ്രേഷണം ചെയ്‌ത അഭിമുഖത്തിൽ ബ്ളിങ്കൻ ആവശ്യപ്പെട്ടു.
‘കോവിഡിന്റെ ഉറവിടം കണ്ടെത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ പ്രതിസന്ധി തരണം ചെയ്യാനും ഭാവിയിൽ ഇത്തരമൊരു വെല്ലുവിളി ഉണ്ടാവാതിരിക്കാനുമുള്ള മുൻകരുതൽ സ്വീകരിക്കാനും അത് അത്യാവശ്യമാണ്’ ബ്ളിങ്കൻ ചൂണ്ടികാണിച്ചു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള തീരുമാനം എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വൈറസിനെ ക്കുറിച്ചുള്ള വിവരങ്ങളുടെ സുതാര്യത സംബന്ധിച്ച ആശങ്കകളും അദ്ദേഹം ഉന്നയിച്ചു, ‘ഞങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ ചൈന സുതാര്യത പുലർത്തിയിട്ടില്ല, അതിനാൽ തന്നെയും അവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്’ ബ്ളിങ്കൻ അഭിമുഖത്തിൽ വ്യക്‌തമാക്കി.
കോവിഡ് വ്യാപനം മൂലമുണ്ടായ നാശനഷ്‌ടങ്ങൾക്ക് ചൈനയിൽ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെടണമെന്ന നിർദ്ദേശവുമായി മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എല്ലാ ലോകരാജ്യങ്ങളും ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും ട്രംപ് നോർത്ത് കരോലിനയിൽ കൺവെൻഷനിൽ വച്ച് പറഞ്ഞു. അതിന് പിന്നാലെയാണ് ബ്ളിങ്കനും ചൈനക്കെതിരെ വിമർശനം ശക്‌തമാക്കിയത്.
Read Also: കർഷക സമരം ശക്‌തമാക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍; മമതയുമായി ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തും