ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകിയ ശേഷം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്.
ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട് ചെയ്‌ത് ഒന്നര വർഷം പിന്നിട്ടു. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണോ ഏതെങ്കിലും ലാബിൽ നിന്നും വൈറസ് ചോർന്നതാണോ എന്നുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസം.
നേരത്തെ മാർച്ചിൽ ചൈനീസ് വിദഗ്‌ധരുമായി ചേർന്ന് നടത്തിയ പഠനത്തിനൊടുവിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ കോവിഡുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യതകളെ പൂർണമായി തള്ളിയിരുന്നു. ഏകദേശം നാലാഴ്‌ചയോളം വുഹാനിൽ ചിലവഴിച്ച സംഘമാണ് ചൈനയ്‌ക്ക് അനുകൂലമായ റിപ്പോർട് പുറത്തുവിട്ടത്. എന്നാൽ ഇതിനെതിരെ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ ശക്‌തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
Read Also: പ്‌ളാസ്‌റ്റിക് നിരോധനം; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ