മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് പിടികൂടിയത്.
രണ്ട് ദിവസമായി മലപ്പുറത്ത് ശശികുമാറിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മലപ്പുറം സെന്റ് ജമാസ് സ്‌കൂളിലേക്ക് തുടർച്ചയായി മാർച്ച് നടത്തിയിരുന്നു. ഇതിനിടെ സ്‌കൂളിലേക്ക് എംഎസ്‌എഫ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി.
റോഡ് ഉപരോധിച്ചതോടെ പോലീസ് ലാത്തി വീശി. മറ്റ് സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു. സെന്റ് ജമാസ് സ്‌കൂളിൽ അധ്യാപകനായിരിക്കെ കെവി ശശികുമാർ പീഡനത്തിന് ഇരയാക്കിയെന്ന പരാതി പൂർവ വിദ്യാർഥികൾ ഉന്നയിച്ചതോടെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.
Most Read: സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ