തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്‌തു. കൊച്ചിയിലായിരുന്നു ചോദ്യംചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
ഹോസ്‌റ്റലിലെ നിള ബ്‌ളോക്കിലെ 34ആം നമ്പർ മുറിയിലാണ് പരാതിക്കാരിയുമായി എത്തി സിബിഐ പരിശോധന നടത്തിയത്. 2013ൽ എംഎൽഎ ആയിരിക്കവേ ഹൈബി ഈഡൻ നിള ബ്‌ളോക്കിലെ 34ആം നമ്പർ മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റ് അന്വേഷണ ഏജൻസികൾ അന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ചംഗ സിബിഐ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 2012 ഡിസംബർ ഒൻപതിന് സോളാർ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ എംഎഎ ഹോസ്‌റ്റലിൽ എത്തിയപ്പോൾ ഹൈബി ഈഡൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ സിബിഐ മഹസ്‌റ്റർ തയ്യാറാക്കി. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. മൂന്ന് മണിക്കൂറാണ് തെളിവെടുപ്പ് നടത്തിയത്. ഇപ്പോൾ ഈ മുറി ഉപയോഗിക്കുന്ന മാത്യു കുഴൽനാടനെയും സിബിഐ സംഘം വിളിപ്പിച്ചിരുന്നു.
ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽകുമാർ, അബ്‌ദുള്ള കുട്ടി, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സഹദുള്ള എന്നിവരാണ് പ്രതികൾ. അടൂർ പ്രകാശുമായി മൊഴിയിൽ ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ എത്തിയും മഹസ്‌റ്റർ തയ്യാറാക്കിയിരുന്നു.
ഡെൽഹിയിലെ കേരള ഹൗസ് ജീവനക്കാരുടെ മൊഴിയും സിബിഐ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്‌ഥാന സർക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.
Most Read: വഞ്ചനാ കേസ്; മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്