വടക്കഞ്ചേരി: ആതുരസേവന രംഗത്ത് തണലായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി വള്ളിയോട് സ്വദേശിനിയായ ശാന്തകുമാരിയമ്മ. വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പിൽ തന്റെ പേരിലുള്ള 66 സെന്റ് സ്‌ഥലവും വീടും നവോത്‌ഥാന പരിഷത്തിന് ആശാഭവനം നിർമിക്കാൻ വിട്ടുനൽകിയാണ് 85-കാരിയായ ശാന്തകുമാരിയമ്മ നൻമയുടെ വെളിച്ചമായി മാറിയിരിക്കുന്നത്.
ഒരുകോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് സേവന പ്രവർത്തനങ്ങൾക്കായി ശാന്തകുമാരിയമ്മ അധികൃതർക്ക് കൈമാറിയിരിക്കുന്നത്. തന്റെ അമ്മയുടെ ആഗ്രഹമാണ് ഇപ്പോൾ സാക്ഷാൽക്കരിച്ചതെന്ന് ശാന്തകുമാരിയമ്മ പറയുന്നു. ‘തന്റെ അമ്മ പാറുക്കുട്ടി അമ്മയുടെ പേരിലുള്ള സ്‌ഥലത്ത്, ആരുമില്ലാതെ ഒറ്റപ്പെടുന്ന വയോധികർക്കായി ആശ്വാസകേന്ദ്രം നിർമിക്കണമെന്നത് അവരുടെ ആഗ്രഹമായിരുന്നുവെന്ന് ശാന്തകുമാരിയമ്മ പറഞ്ഞു.
പത്ത് വർഷം മുൻപ് അമ്മ മരിച്ചു. ഭർത്താവ് സി രാധാകൃഷ്‌ണനും മകൻ ഷാജിയും മരിച്ചതോടെ ഒറ്റപ്പെടലിന്റെ വേദനയിലൂടെയാണ് ശാന്തകുമാരിയമ്മ കടന്നുപോകുന്നത്. പിന്നാലെയാണ് അമ്മയുടെ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചത്. അന്തരിച്ച മകൻ ഷാജിയുടെ മക്കളുടെ അനുവാദത്തോടെയാണ് ഭൂമിയുടെ രേഖകൾ ശാന്തകുമാരിയമ്മ അധികൃതർക്ക് കൈമാറിയത്.
ഈ സ്‌ഥലത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നവോത്‌ഥാന പരിഷത്ത് ആശാഭവനം നിർമിക്കും. ചടങ്ങിൽ നവോത്‌ഥാന പരിഷത്ത് ട്രഷറർ സ്വാമിനാഥൻ, ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് മണികണ്‌ഠൻ, സുജിത്ത്, ആർ അശോകൻ, സൂര്യജിത്ത്, പ്രസാദ് ചക്കിങ്കൽ എന്നിവർ പങ്കെടുത്തു.
Most Read: മസ്‌ക് ഒഴിയുന്നു; ട്വിറ്റർ സ്‌ഥാനത്തേക്ക് പുതിയ സിഇഒ