ന്യൂയോർക്ക്: സാമൂഹിക മാദ്ധ്യമമായ ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് വിരമിക്കാനുറച്ചു ഇലോൺ മസ്‌ക്. എൻസിബി യൂണിവേഴ്‌സൽ കോംകാസ്‌റ്റ് എക്‌സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്‌ചക്കുള്ളിൽ ലിൻഡ ചുമതലയേൽക്കുമെന്നാണ് വിവരം. എന്നാൽ, ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയർ, സിടിഒ എന്നീ പദവികളിൽ മസ്‌ക് തുടരും.
മസ്‌ക് തന്നെയാണ് ഈ വിവരം ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത്. ‘കമ്പനിക്ക് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ തിരഞ്ഞെടുത്തെന്നും, താൻ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയർ ആയി തുടരുമെന്നും’ മസ്‌ക് ട്വീറ്റ് ചെയ്‌തു. സ്‌ഥാനം ഒഴിയുന്നതിനെ കുറിച്ചോ പുതിയ തീരുമാനത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇലോൺ മസ്‌ക് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസം മയാമിയിൽ ഒരു കോൺഫറൻസിനിടെ യാക്കറിനോയും മസ്‌കും കണ്ടിരുന്നു. അതേസമയം, വാർത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്‌ഥാനം രാജിവെക്കുമെന്ന് ഇലോൺ മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബർറിൽ 44 ബില്യൺ യുഎസ് ഡോളർ മുടക്കിയാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതും സിഇഒ സ്‌ഥാനത്ത് എത്തിയതും.
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, ചിലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകൾ അടച്ചു പൂട്ടിയിരുന്നു. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ് പൂട്ടിയത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
അതേസമയം, ബെംഗളൂരുവിലെ ഓഫിസ് പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെ 90 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. 2023 അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി സ്‌ഥിരതയുള്ള കമ്പനിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലായിരുന്നു മസ്‌ക്. പിന്നാലെയാണ് ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
Most Read: കാട്ടിൽ അകപ്പെട്ടു; മഞ്ഞ് തിന്ന് എട്ടുവയസുകാരൻ അതിജീവിച്ചത് രണ്ടു ദിവസം