മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്‌ഥാനത്ത് തുടരും. മുംബൈയിലെ പാർട്ടി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
മേയ് രണ്ടിനാണ് പവാര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. എന്നാൽ ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. എന്‍സിപിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രൂപവൽകരിച്ച പാര്‍ട്ടി കമ്മിറ്റി വെള്ളിയാഴ്‌ച പവാറിന്റെ രാജി നിരാകരിച്ചിരുന്നു.
എൻസിപിയിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഒരേ സ്വരത്തിൽ പവാർ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പവാർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്. ഇതോടെ പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകൾ താൽകാലികമായി അടഞ്ഞു. 1999ല്‍ പാര്‍ട്ടി സ്‌ഥാപിച്ചതു മുതല്‍ പവാര്‍ ആയിരുന്നു അധ്യക്ഷ സ്‌ഥാനത്ത്.
Read Also: ജമ്മു കശ്‌മീരിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു