തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ല. കേരള പോലീസ് തന്നെ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയെന്ന് ഷാരോണിന്റെ കുടുംബം അറിയിച്ചു.നിലവിലെ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തരാണെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട വിഷം നൽകൽ നടന്നത് കേരള ബോർഡറിലെ തമിഴ്‌നാട് സംസ്‌ഥാനത്തിലെ പളുകല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് നിയമോപദേശം ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലാണ് തമിഴ്‌നാട് പളുകല്‍ പൊലീസ് സ്‌റ്റേഷൻ.
കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്‌ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്‌ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. റൂറൽ എസ്‌പി ഇക്കാര്യത്തിൽ നിയമോപദേശവും തേടിയിരുന്നു. ലഭിച്ച നിയമോപദേശം തമിഴ്‌നാടിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നായിരുന്നു.
ഈ നിയമോപദേശത്തിൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാൻ ഇരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്നും കേരള പോലീസ് തന്നെ കേസ് അന്വേഷിക്കുമെന്നും ഓഫീസ് ഉറപ്പ് നൽകിയതായി ഷാരോണിന്റെ കുടുംബം പറഞ്ഞു.
അതേസമയം കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്‌മ മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്. സ്‌റ്റേഷനിൽ ആത്‍മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‌മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഗ്രീഷ്‌മയുടെ ആരോഗ്യസ്‌ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്‌ച വിലയിരുത്തി. ഇന്ന് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ഗ്രീഷ്‌മയുടെ ആരോഗ്യം വീണ്ടെടുത്ത ശേഷമേ അടുത്തഘട്ടത്തിലുള്ള സുപ്രധാന ചോദ്യം ചെയ്യലും അന്വേഷണവും തുടരാൻ സാധിക്കു.
Most Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’; പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി