ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ ജനാധിപത്യ മുഖം നഷ്‌ടപ്പെട്ടു എന്നും ശശി തരൂർ പറഞ്ഞു.
വാഷിങ്ങ്ടൺ ആസ്‌ഥാനമായ ഫ്രീഡം ഹൗസ് പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യ 88ആം സ്‌ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടരിക്കുന്നത്. 2021ലെ റിപ്പോർട് പ്രകാരം 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ആം സ്‌ഥാനത്ത് നിന്നും 88ആം സ്‌ഥാനത്തേക്കാണ് തള്ളപ്പെട്ടത്.
ഫ്രീഡം ഹൗസ് മാത്രമല്ല സ്വീഡന്റെ പ്രസിദ്ധമായ വി ഡെം ഇൻസ്‌റ്റിറ്റ്യൂട്ടും ജനാധിപത്യത്തിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യയുടെ റാങ്ക് താഴ്‌ത്തി എന്ന് തരൂർ സൂചിപ്പിച്ചു. പഠനങ്ങളില്ലാതെ തന്നെ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ ഇടിയുന്നത് ജനങ്ങൾ മനസിലാക്കുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കാൻ സർക്കാർ തയാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.
പൗരാവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും അടക്കം 25 മാനദണ്ഡങ്ങൾ അടിസ്‌ഥാനം ആക്കിയായിരുന്നു ഫ്രീഡം ഹൗസിന്റെ പഠനം. രാജ്യത്തിപ്പോൾ സ്വാതന്ത്ര്യത്തിനു പകരം അർദ്ധ സ്വാതന്ത്ര്യം ആണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ലോകത്താകമാനം ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമാണ് ഇന്ത്യയിലെ മാറ്റം എന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിനെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്‌ഡോൺ, പോയ വർഷമുണ്ടായ കലാപങ്ങൾ, രാജ്യത്തെ മാദ്ധ്യമ പ്രവർത്തകർക്കും, ആക്റ്റിവിസ്‌റ്റുകൾക്കും എതിരെയുള്ള നടപടികൾ, ആൾക്കൂട്ട ആക്രമണങ്ങൾ കൂടിയത്, യുഎപിഎ യുടെ ദുരുപയോഗം എല്ലാം പരിഗണിച്ചപ്പോഴാണ് പൗരാവകാശ സംരക്ഷണത്തിൽ ഇന്ത്യക്ക് നൂറിൽ 67 മാർക്ക് ലഭിച്ചത്.
ഇക്വോഡാർ, ഡൊമിനിക്കൻ റിപ്പബ്‌ളിക്ക് പോലുള്ള രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ പട്ടികയിൽ ഇന്ത്യയുടെ സ്‌ഥാനം. ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളാണ് നൂറിൽ നൂറ് നേടി പട്ടികയിൽ ഒന്നാമത്. ഒരു മാർക്ക് നേടിയ സിറിയ, ടിബെറ്റ് എന്നീ രാജ്യങ്ങൾ ഏറ്റവും പിന്നിലായി. ഫ്രീഡം ഹൗസിന്റെ റിപ്പോർട് അനുസരിച്ച് ലോകത്തിലെ തന്നെ 20 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത്.
Also Read: ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു