ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ജനവാസ മേഖലയിൽ വീടും സ്‌ഥലവും നൽകുന്നതിനും എംഎൽഎയുടെ ഇടപെടലിൽ നടപടിയായി.
ഇടുക്കി ചിന്നക്കനാല്‍ സിങ്കുണ്ടം 301 കോളനിയിലാണ് വിമല മാനസിക വൈകല്യം നേരിടുന്ന മകന്‍ സനലിനൊപ്പം ദുരിതജീവിതം നയിച്ചിരുന്നത്. 2003ൽ ചിന്നക്കനാൽ 301 കോളനിയിൽ പതിച്ചുകിട്ടിയ സർക്കാർ ഭൂമി കാട്ടാന താവളമാക്കിയതോടെ കൂറ്റൻ പാറയുടെ മുകളിൽ കുടിൽകെട്ടി താമസിച്ച് വരികയായിരുന്നു.
സനലിന് പുറമേ മൂന്ന് പെൺമക്കൾ കൂടി വിമലയ്‌ക്കുണ്ട്. ഇവരെ കൂലിപ്പണിയെടുത്താണ് ഈ അമ്മ വിവാഹം ചെയ്‌ത് നൽകിയത്. കാട്ടാന ശല്യം കാരണം പട്ടയം ലഭിച്ച പലരും ഇവിടെ നിന്ന് പോയെങ്കിലും ഓട്ടിസം ബാധിച്ച മകനുമായി പോകാൻ സുരക്ഷിതമായ ഒരിടം ഇല്ലാത്തതിനാൽ വിമല കോളനിയിൽ തന്നെ തുടരുകയായിരുന്നു.
മഴ കടുത്തതോടെ പാറപ്പുറത്തുള്ള ജീവിതവും സാധിക്കാതെ വന്നു. മകന് ലഭിക്കുന്ന 1600 രൂപ മാത്രമാണ് ഇവരുടെ ഏക വരുമാന മാർഗം. മകൻ ഇടക്ക് അക്രമാസക്‌തനാകുന്നതിനാൽ ജോലിക്ക് പോലും പോകാൻ വിമലയ്‌ക്ക് സാധിക്കുമായിരുന്നില്ല. ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതജീവിതം നയിക്കുന്ന വിമലയുടെ വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് സഹായവുമായി എംഎൽഎ ഇവരെ തേടി കാടിന് നടുവിലെ കുടിലിൽ എത്തിയത്.
ഇവർക്ക് ആളുകളുള്ള മറ്റൊരിടത്ത് സ്‌ഥലം നൽകുന്നതിനും ലൈഫ് പദ്ധതിയിൽ വീട് നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവെന്ന് എംഎൽഎ അറിയിച്ചു. ഭക്ഷണത്തിന് ഉൾപ്പടെയുള്ള പലചരക്ക് സാധനങ്ങളും സ്വന്തം ചെലവിൽ വാങ്ങി നൽകിയെന്ന് എംഎൽഎ രാജ പറഞ്ഞു. എസ്‌സി പ്രമോട്ടറുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വിമലയ്‌ക്ക് താൽകാലിക വീടൊരുക്കിയത്. മറ്റ് നടപടികളെല്ലാം ഉടൻ പൂർത്തിയാക്കി വിമലയ്‌ക്കും മകനും സുരക്ഷിതമായ വീട് ലഭിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി.
Also Read: എസ്‌ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി