വയനാട്: നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രോഗ ലക്ഷണമുള്ളവര്‍ അടുത്ത പ്രാഥമികോരോഗ്യ കേന്ദ്രത്തില്‍ ചികിൽസ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകി. നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
നായ്‌ക്കട്ടി നാഗരംചാല്‍ കാട്ടുനായ്‌ക്ക കോളനിയിലെ 59 വയസുകാരിക്കാണ് ഇന്നലെ ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇവര്‍ ബത്തേരി താലൂക്കാശുപത്രിയില്‍ ചികിൽസയിലാണ്. നഗരം ചാല്‍ കോളിനിയിലുള്ളവരെ പരിശോധനക്ക് വിധേയരാക്കി.
നിലവില്‍ നിയന്ത്രണ വിധേയമെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. വയറിളക്കവും ഛർദ്ദിയും വയറുവേദനയും അടക്കമുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത് പ്രഥാമികാരോഗ്യ കേന്ദ്രത്തില്‍ ചികിൽസ തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദിവാസി കോളനികളിലും ഗ്രാമീണ മേഖലയിലും കൂടുതല്‍ ബോധവല്‍ക്കരണ പ്രചരണം നടത്തുകയാണ് സർവകക്ഷി യോഗത്തിലെ തീരുമാനം. നാളെ വീണ്ടും പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കും. ജലവിതരണ വകുപ്പിന്റെ സഹായവും പഞ്ചായത്ത് തേടിയിട്ടുണ്ട്.
Read Also: കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന