തിരുവനന്തപുരം: രണ്ട് ദിവസത്തെ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. രോഗവ്യാപന നിരക്ക് ഉയരുകയാണെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് ലക്ഷം വാക്‌സിൻ ഡോസ് സംസ്‌ഥാനത്ത് എത്തിയതോടെ വാക്‌സിൻ ക്ഷാമത്തിനും പരിഹാരമായി.
കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ കേരളം പ്രയോഗിക്കുന്ന ആദ്യ ആയുധങ്ങളാണ് കൂട്ടപരിശോധനയും കൂട്ട വാക്‌സിനേഷനും. ഇന്ന് വൈകിട്ടുള്ള കോവിഡ് കണക്കിൽ ആദ്യ ദിവസത്തെ കൂട്ടപരിശോധനയുടെ ഫലവും ഉൾപ്പെടുത്തിയേക്കും എന്നാണ് വിവരം. പരിശോധന കൂടിയതിനാൽ പ്രതിദിന രോഗബാധ വലിയ തോതിൽ ഉയരാനാണ് സാധ്യത.
പരിശോധനയിൽ ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയ ജില്ലകളിൽ പ്രാദേശിക നിരോധനാജ്‌ഞ അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. അതേസമയം, രണ്ട് ലക്ഷം വാക്‌സിൻ എത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്‌സിനേഷൻ നടപടികൾ വേഗത്തിലായി. തിരുവനന്തപുരത്തെ ക്യാംപുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വാക്‌സിൻ ക്ഷാമം വീണ്ടും ഉണ്ടായേക്കാമെന്ന ആശങ്ക കാരണം ആളുകൾ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. 50 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്‌ഥാനം.
Also Read: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു