മുംബൈ: 21 എംഎൽഎമാർക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് പുറത്താക്കി. ഏക്‌നാഥ് ഷിൻഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎൽഎ അജയ് ചൗധരിയെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ഇതിന് പിന്നാലെ പ്രതികരണവുമായി ഷിൻഡെ രംഗത്ത് വന്നു. “ഞങ്ങൾ ബാലാസാഹിബിന്റെ അടിയുറച്ച ശിവസൈനികരാണ് … ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ് .. ബാലാസാഹിബിന്റെ ചിന്തകളെയും ധർമ്മവീർ ആനന്ദ് ദിഘെ സാഹിബിന്റെ ആശയങ്ങളെയും അധികാരത്തിനുവേണ്ടി ഞങ്ങൾ ഒരിക്കലും ചതിച്ചിട്ടില്ല,”- ഷിൻഡെ ട്വീറ്റ് ചെയ്‌തു.
आम्ही बाळासाहेबांचे कट्टर शिवसैनिक आहोत… बाळासाहेबांनी आम्हाला हिंदुत्वाची शिकवण दिली आहे.. बाळासाहेबांचे विचार आणि धर्मवीर आनंद दिघे साहेबांची शिकवण यांच्याबाबत आम्ही सत्तेसाठी कधीही प्रतारणा केली नाही आणि करणार नाही
— Eknath Shinde – एकनाथ शिंदे (@mieknathshinde) June 21, 2022
അതേസമയം, ഏക്‌നാഥ് ഷിൻഡെയെ കാണാൻ ശിവസേന പ്രതിനിധികൾ തീരുമാനിച്ചു. മുതിർന്ന ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്.
ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 21 എംഎൽഎമാരാണ് ഗുജറാത്ത്, സൂററ്റിലെ ഹോട്ടലിലേക്ക് മാറിയത്. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യാണ് നടക്കുന്നതെന്നാണ് വിവരം.
എംഎൽഎമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത് എന്നാണ് റിപ്പോർട്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്‌തമാക്കി. ആരെയും ഹോട്ടലിനകത്തേക്ക് കടത്തിവിടുന്നില്ല. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്‌വി, ഗുജറാത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
Most Read: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; വെങ്കയ്യ നായിഡുവിനെ നേരിൽ കണ്ട് അമിത് ഷായും നഡ്ഡയും