തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ളാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്‌ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുക ആണെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണ കടത്തിലുള്ള പങ്ക് അറിയാമെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
ശിവശങ്കർ മിണ്ടിയാൽ പിണറായി വിജയൻ സർക്കാരിന് രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് ശിവശങ്കർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് നാടകമാണ്. ക്ളിഫ് ഹൗസിൽ നിന്നാണ് ഹവാല ഇടപാട് ആരംഭിച്ചത്. ക്ളിഫ് ഹൗസിലെ സിസിടിവികൾ നശിച്ചത് ആസൂത്രിതമായാണ് എന്നും കൃഷ്‌ണദാസ് പറയുന്നു.
Also Read: താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ
കോൺഗ്രസിനെതിരെയും കൃഷ്‌ണദാസ് ആരോപണം ഉന്നയിച്ചു. ശശി തരൂർ എംപി ഒറ്റുകാരന്റെ റോളിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ കണ്ട തരൂർ നടത്തിയത് ദേശവിരുദ്ധ പ്രസ്‌താവനകളാണ്. പാക് മാദ്ധ്യമങ്ങളുമായി ഇന്ത്യാ വിരുദ്ധ നിലപാട് ചർച്ച ചെയ്യുന്നത് എന്ത് അടിസ്‌ഥാനത്തിലാണ്? ഇത് തന്നെയാണോ കോൺഗ്രസിന്റെ നിലപാടെന്നും കൃഷ്‌ണദാസ് ചോദിച്ചു. വെൽഫയർ പാർട്ടിയുമായി ചർച്ച നടത്തിയത് പൊതു സമൂഹത്തോട് പറയാനുള്ള ആർജ്ജവം കോൺഗ്രസ് കാണിക്കണമെന്നും ചെന്നിത്തലയും മുല്ലപ്പള്ളിയും മറുപടി പറയണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.