പാലക്കാട്: ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ഇന്നലെ രാത്രി 12.30ന് ആണ് ഷട്ടറുകൾ അടച്ചത്. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡാം തുറന്നത് ജനങ്ങളെ അറിയിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് വീഴ്‌ച പറ്റിയിരുന്നു. ഇതേ തുടർന്ന് അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ലയിലെ പുഴകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായത്.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതോടെ ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കര പുഴയിലും അധിക വെള്ളം എത്തിയിരുന്നു. ഇതേ തുടർന്ന് പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം, മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
Most Read: ന്യൂനമർദ്ദം കരതൊടുന്നു; തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ