ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. ഇന്ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തമിഴ്‌നാട്- ആന്ധ്രാപ്രദേശ് തീരം തൊടും. അതേസമയം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ചെന്നൈയിൽ മഴ ശക്‌തമാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ എന്നീ ജില്ലകളിലെ റെഡ് അലർട് പിൻവലിച്ചു.
ചെന്നൈയിൽ ഓറഞ്ച് അലർട് ആണ് നിലവിലുള്ളത്. അതേസമയം ചെങ്കൽപേട്ട് , കാഞ്ചീപുരം, വിഴപ്പുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട് തുടരും. കൂടാതെ ചെന്നൈ ഉൾപ്പടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്‌ചക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കൂടാതെ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും ശക്‌തമായ മഴ തുടരും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി