കണ്ണൂർ: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നേരത്തേ നവംബർ 15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാവുകയുള്ളുവെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപടിയായില്ല. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി.
72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലവിൽ മാക്കൂട്ടം വഴി കർണാടകയിലേക്ക് കടത്തിവിടുന്നത്. കേരളത്തിൽ നിന്ന് വിരാജ്പേട്ട, മടിക്കേരി, മൈസൂർ, ബെംഗളൂരു തുടങ്ങിയവ സ്‌ഥലങ്ങളിലേക്ക് പോകുന്ന ആയിരകണക്കിന് ആളുകൾക്കും കർണാടകത്തിലെ വിരാജ്പേട്ട, മടിക്കേരി തുടങ്ങിയ സ്‌ഥലങ്ങളിൽ ഉള്ള താമസക്കാർക്കും നിയന്ത്രണം മൂലം വൻ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാത്തതിൽ കുടക് നിവാസികളും പ്രതിഷേധത്തിലാണ്. കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഏത് സംസ്‌ഥാനത്തും നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്നിരിക്കെയാണ് ചുരം പാത വഴിയുള്ള യാത്രയിൽ കർണാടകം നിയന്ത്രണം വീണ്ടും കടുപ്പിച്ചിരിക്കുന്നത്. മാക്കൂട്ടം വഴി കർണാടകയിലേക്ക് കടക്കാനുള്ള നിയന്ത്രണം നീട്ടിയതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കുടക് നിവാസികൾ.
Most Read: അമേരിക്കയിൽ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരൻ പിടിയിൽ