മലപ്പുറം: ഉത്തർപ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി തേടി മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘പ്രതിഷേധ മതിൽ’ ക്യാംപയിൻ തുടങ്ങി. സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ വീട്ടിൽ സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാംപയിൻ ഉൽഘാടനം ചെയ്‌തു. സോഷ്യൽ മീഡിയ വഴിയാണ് ക്യാംപയിൻ.
യുപി പോലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയി ജയിലിലടച്ച സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും അടിയന്തര വൈദ്യസഹായം നൽകണമെന്നും ക്യാംപയിൻ ഉൽഘാടനം ചെയ്‌ത് മുനവ്വറലി തങ്ങൾ ആവശ്യപ്പെട്ടു.
സ്വതന്ത്ര പത്രപ്രവർത്തനം രാജ്യത്ത് സാധ്യമല്ലാതായിരിക്കുന്നു. ഭരണകൂടത്തെ വിമർശിച്ചവരെ തുറങ്കിലടയ്‌ക്കുന്ന ഭീകരാവസ്‌ഥയിലാണ് രാജ്യം. എന്തൊരു അസഹിഷ്‌ണുതയാണ് സർക്കാരിന്. സംസ്‌ഥാന സർക്കാർ വിഷയം ഗൗരവത്തിലെടുത്ത് ഇടപെടണമെന്നും നീതി ലഭ്യമാകാൻ കുടുംബത്തോടൊപ്പം നിലയുറപ്പിക്കാൻ ഏവരും രംഗത്തുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു, സെക്രട്ടറി പി ളംറത്ത്, ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്‌തഫ അബ്‌ദുല്ലത്തീഫ്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, ജില്ലാ സീനീയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസൻ ആലംഗീർ, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് തുടങ്ങിയവർ പങ്കെടുത്തു.
Also Read: കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ