പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശ്ശന എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. നാളെ മുതൽ ആരംഭിക്കുന്ന നിരോധനാജ്‌ഞ ഏപ്രിൽ 30ആം തീയതി വരെ തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.
നിരോധനാജ്‌ഞ പ്രഖ്യാപിച്ചതിന് പിന്നാലെ കർശന നിബന്ധനകളാണ് അധികൃതർ പുറത്തിറക്കിയത്. പ്രദേശത്തെ എല്ലാ വ്യക്‌തികളും ശാരീരിക അകലം, മാസ്‌ക് തുടങ്ങിയ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, വിവാഹങ്ങൾക്ക് 50 പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ പങ്കെടുക്കാൻ അവസരം ഉള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ പൊതുസ്‌ഥലങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ആളുകളോ കൂട്ടംകൂടി നിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും.
അതേസമയം തന്നെ സർക്കാർ-സ്വകാര്യ ഓഫീസുകൾ കർശന കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പ്രവർത്തിക്കാവുന്നതാണെന്ന് അധികൃതർ വ്യക്‌തമാക്കി. അവശ്യ സർവീസുകൾ, നിയമപാലകർ, സർക്കാർ-പിഎസ്‌സി പരീക്ഷകൾ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. ഈ നിബന്ധനകൾ പാലിക്കാത്ത ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read also : വാക്‌സിൻ വിതരണത്തിലെ ആശയക്കുഴപ്പം പിടിപ്പുകേട് മൂലം; കേരളത്തെ കുറ്റപ്പെടുത്തി വി മുരളീധരൻ