തിരുവനന്തപുരം: വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്‌ഥാന സർക്കാരിന് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ മനുഷ്യരുടെ ജീവന് ഭീഷണിയാവുന്നത് കാണാൻ കഴിയാത്തത് അപലപനീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വാക്‌സിൻ സ്വീകരിക്കാൻ എത്തുന്ന പ്രായമായ സ്‌ത്രീകൾ ഉൾപ്പടെ കുഴഞ്ഞുവീഴുന്നു. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്ന രോഗികൾ വെള്ളത്തിനായി കേഴുന്നു. ലോകത്ത് ഒന്നാം നമ്പർ ആരോഗ്യവകുപ്പെന്ന് അവകാശപ്പെടുന്നവർ എവിടെപ്പോയെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞയാഴ്‌ച വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലുണ്ടായ തിക്കും തിരക്കും മാദ്ധ്യമങ്ങളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിച്ചെങ്കിലും സംസ്‌ഥാന ആരോഗ്യവകുപ്പ് ചെറുവിരൽ അനക്കിയില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
സാമൂഹിക അകലമോ മറ്റു കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാപുകൾ ആരുടെ ബുദ്ധിയിലുദിച്ച ആശയമാണെന്ന് അറിയില്ല. പിഎച്ച്സികൾ പോലെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുള്ള കേരളത്തിൽ പ്രതിരോധ കുത്തിവെപ്പ് വിതരണത്തിന് ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ്.
വാക്‌സിൻ വിതരണത്തിന് പ്രായോഗിക മാർഗം കണ്ടെത്താൻ കഴിയാത്തവരാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മുന്നിട്ടിറങ്ങുന്നത് എന്ന കാര്യം പരിഹാസ്യമാണ്, വി മുരളീധരൻ പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാൻ മാർഗമെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് പലരും. കോവിൻ വെബ്സൈറ്റിലെ തകരാറും ഇതുവരെ പരിഹരിച്ചിട്ടില്ല. കേന്ദ്രം തന്ന സൗജന്യ വാക്‌സിൻ കൃത്യമായി ജനങ്ങളിൽ എത്തിച്ചിട്ടുപോരെ വരാനിരിക്കുന്ന കാര്യത്തിൽ കുറ്റപ്പെടുത്തലിന് ഇറങ്ങുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
Read also: കോവിഡ് രൂക്ഷം; കേരളത്തിൽ നാളെ മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല