കാസർഗോഡ്: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കാസർഗോഡും സാമൂഹികാഘാത പഠനത്തിന് വിജ്‌ഞാപനം പുറത്തിറക്കി. ഹൊസ്‌ദുർഗ്, കാസർഗോഡ് താലൂക്കുകളിലെ 21 വില്ലേജുകളിലാണ് പഠനം നടത്തുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതുയിടങ്ങൾ എത്ര എന്നീ കാര്യങ്ങളാണ് പരിശോധിക്കുക.
ഏറ്റെടുക്കുന്ന ഭൂമി നിർദിഷ്‌ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചിലവ് എത്ര തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്. 100 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. കാസർഗോഡ് ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണ് പാത കടന്നു പോകുന്നത്. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായിട്ടുണ്ട്. ഒരിടത്ത് കല്ലിടൽ പുരോഗമിക്കുകയാണ്.
939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, മാണിയാട്ട്, പീലിക്കോട്, നീലേശ്വരം, പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹൊസ്‌ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയായത്. ചിത്താരി വില്ലേജിൽ കല്ലിടൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിന്ന് 142.9665 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കുക.
Most Read: സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ