ന്യൂഡെൽഹി: റാഫേല്‍ ഇടപാടില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തുവന്ന പുതിയ തെളിവുകള്‍ മുന്‍ ആരോപണങ്ങളെ ശരി വയ്‌ക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
റാഫേല്‍ ഇടപാടിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അന്വേഷണത്തിന് ഉത്തരവിടണമെന്നും യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്.
59,000 കോടി രൂപയ്‌ക്ക് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യ, ഫ്രാൻസ് സര്‍ക്കാരുകള്‍ തമ്മിലായിരുന്നു കരാര്‍. ഉയര്‍ന്ന വിലയ്‌ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല എന്നീ ആരോപണങ്ങളാണ് ഇന്ത്യയിൽ ഉയർന്നത്.
Read also: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കും