കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ അടിയന്തരാവസ്‌ഥയും കർഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയ സമൂഹ മാദ്ധ്യമ വിലക്ക് ശ്രീലങ്ക പിൻവലിച്ചു. എതിർപ്പ് ശക്‌തമായതോടെയാണ് തീരുമാനം 15 മണിക്കൂറിന് ശേഷം പിൻവലിച്ചത്.
ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വ്യാജവിവരങ്ങൾ തടയാനെന്ന പേരിലായിരുന്നു ഇന്നലെ പുലർച്ചെ വിലക്കിയത്. എന്നാൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനും മന്ത്രിയുമായ നമൽ രാജപക്‌സെയും ചലച്ചിത്രതാരങ്ങളും ഉൾപ്പടെയുള്ളവർ ഇതിനെതിരെ രംഗത്തു വന്നതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു.
അതിനിടെ, ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദയുടെ മകൻ ഉൾപ്പടെ മന്ത്രിമാരെല്ലാം രാജിവച്ചു. രാത്രി വൈകിയാണ് മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമൽ രാജപക്‌സെ രാജിവച്ചത്. പിന്നാലെ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചു.
മഹിന്ദയും രാജിവച്ചതായി അഭ്യൂഹം പരന്നിരുന്നു. എന്നാൽ വാർത്ത പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി നിഷേധിച്ചു. 2019ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രാജപക്‌സെ പ്രസിഡണ്ടും സഹോദരനുമായ ഗോതബായ രാജപക്‌സെക്ക് രാജിക്കത്ത് കൈമാറി എന്നായിരുന്നു റിപ്പോർട്.
Most Read: ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ