മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി; പ്രതിഷേധിക്കാൻ നാട്ടുകാർ; സ്‌ഥലത്ത്‌ പോലീസ് സന്നാഹം

മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂയെന്നാണ് കാർത്തികപ്പള്ളി തഹൽസിൽദാർ സജീവ് കുമാർ പറയുന്നത്. പ്രതിഷേധം ഉണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
soil mining
Ajwa Travels

ആലപ്പുഴ: മണ്ണെടുപ്പിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസമായി മണ്ണെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ വീണ്ടും മണ്ണെടുപ്പ് പുനരാരംഭിച്ചു. കൂറ്റൻ ടിപ്പറുകളിലാണ് മണ്ണ് കയറ്റുന്നത്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. വൻ പോലീസ് സംഘവും സ്‌ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്.

തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്‌ഥ സംഘവും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂയെന്നാണ് കാർത്തികപ്പള്ളി തഹൽസിൽദാർ സജീവ് കുമാർ പറയുന്നത്. പ്രതിഷേധം ഉണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ വ്യക്‌തമാക്കി. ആലപ്പുഴ, നൂറനാട് ദേശീയപാത നിർമാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലിയാണ് മറ്റപ്പള്ളിയിൽ തർക്കം നിലനിൽക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്‌ചത്തെ സംഘർഷത്തെ തുടർന്നാണ് കുന്നിടിക്കുന്നത് നിർത്തിവെച്ചിരുന്നത്. പാലമേൽ പഞ്ചായത്തിൽ നാല് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമെ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകാട് എന്നിവിടങ്ങളിലെ കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിയിലാണ് ആദ്യം ഇടിക്കുന്നത്. ഒരു ഹെക്‌ടർ തുറന്നാൽ 95,700 ടൺ മണ്ണാണ് കിട്ടുന്നത്. ഇത്തരത്തിൽ 14 ഹെക്‌ടറിലെ ഭൂമി ഉടമകളുമായി കരാറുകാർ ധാരണയിൽ എത്തിയിട്ടുണ്ട്.

2005ൽ ആണ് മണ്ണുമാഫിയയുടെ കണ്ണ് ഈ മലനിരകളിൽ പതിക്കുന്നത്. അപ്പോൾ മുതൽ ഇവിടം സംഘർഷ ഭൂമിയാണ്. വികെ ബാലകൃഷ്‌ണൻ, മിനി ആന്റണി എന്നിവർ ആലപ്പുഴ കളക്‌ടർമാരായിരിക്കെ മണ്ണെടുപ്പിനെതിരെ പലതവണ നിരോധനാജ്‌ഞ ഏർപ്പെടുത്തിയിയിട്ടുണ്ട്. 2008ൽ പുലിക്കുന്ന് മലയിൽ നിന്ന് മണ്ണെടുക്കാൻ ശ്രമമുണ്ടായപ്പോൾ പാലമേൽ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഈ മലകളെ കുറിച്ച് പഠനം നടത്താൻ ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തോട് (സെസ്) ആവശ്യപ്പെടുകയും ആ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്‌തു.

പാലമേൽ പ്രദേശത്തെ കുന്നുകളും മലകളും സംരക്ഷിച്ചില്ലെങ്കിൽ ജൈവവൈവിധ്യ നാശം മൂലമുള്ള പ്രതിസന്ധി രൂക്ഷമാകുമെന്നും ശുദ്ധജലത്തിനും പ്രളയത്തിനും കാരണമാകുമെന്നും സെസ് റിപ്പോർട് നൽകി. ഓണാട്ടുകരയിലെ വലിയൊരുഭാഗം മണൽ പുരയിടങ്ങളാണ്. എന്നാൽ, പാലമേൽ ഉൾപ്പെടുന്ന പ്രദേശത്തെ കുന്നുകളാണ് ജലം സംരക്ഷിച്ചു നിർത്തുന്നത്. മഴ ഇല്ലാതായാൽ ഇവിടുത്തെ ജലസംഭരണി എന്ന് വിശേഷിപ്പിക്കാവുന്ന കരിങ്ങാലിൽചാൽ പുഞ്ച വറ്റിവരളും.

പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്ടെ വിശേഷപ്പെട്ട ഇനം പക്ഷകളുടെ വംശനാശത്തിനും ഇത് കാരണമാകാം. റെഡ് ഡാറ്റ ബുക്കിൽ വരെ ഇടം പിടിച്ചിട്ടുണ്ട് ഇവിടം. ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്‌ഥക്കാകെ കോട്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സെസിന്റെ റിപ്പോർട്ടിൽ നടപടിയൊന്നും ഉണ്ടായില്ല. വീണ്ടും മണ്ണെടുപ്പ് പ്രശ്‌നം ഉടലെടുത്തപ്പോൾ ആറ് മാസത്തിനകം ഈ റിപ്പോർട് നയം വ്യക്‌തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, അതിനും ഇതുവരെ മറുപടി ഉണ്ടായില്ല.

Most Read| വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE