തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട് നൽകി.
കേന്ദ്രമന്ത്രി ആയിരിക്കെ മൂന്ന് തവണ കെസി വേണുഗോപാൽ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. 2012 മെയ് മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സിബിഐക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അന്ന് ടൂറിസം മന്ത്രി ആയിരുന്ന എപി അനിൽ കുമാറിന്റെ വസതിയിൽ വെച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ച് ആയിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നും ഇല്ലാതെ ഇഴയുന്നതിനിടെയാണ് കഴിഞ്ഞ പിണറായി സർക്കാർ ക്രൈം ബ്രാഞ്ചിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്.
ഏതാണ്ട് ഒരു വർഷത്തോളമായി കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയിൽ നിന്ന് മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കൈമാറിയതായും പരാതിക്കാരി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ടു സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു.
എന്നാൽ, ശാസ്‌ത്രീയ പരിശോധന കൂടി നടത്തിയാണ് സിബിഐ പരാതി തള്ളിയത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതും വ്യാജമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് നാലാമത്തെ നേതാവിനാണ് സിബിഐ ക്ളീൻ ചീറ്റ് നൽകുന്നത്.
പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്ക് സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്‌ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്. സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്‌ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്.
Most Read: ഇഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും