മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ കുടുങ്ങിയതായി റിപ്പോർട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക ഘടിപ്പിച്ച എംവി ലുതുഫ് എന്ന കപ്പൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പൻഡ്‌ലാൻഡ് തീരത്തിന് സമീപം വെച്ച് കൊള്ളക്കാർ തട്ടിയെടുത്തത്.
കപ്പൽ തട്ടിയെടുത്ത ശേഷം നഗ്ഗൽ തീരത്തേക്ക് കൊണ്ടുപോയെന്നാണ് സോമാലിയൻ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട് ചെയ്‌തത്. ജീവനക്കാരുടെ നിലവിലെ അവസ്‌ഥ വ്യക്‌തമല്ല. ഇക്കാര്യത്തിൽ തുർക്കിയുടെ ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല.
പൻഡ്‌ലാൻഡിലെ ഐൽ ജില്ലയിൽ നിന്ന് മൂന്നര നോട്ടിക്കൽ അകലെ വെച്ചാണ് കപ്പൽ കൊള്ളക്കാർ റാഞ്ചിയത്. പോളാർ മൂവ്മെന്റ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പൽ മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. കപ്പലിലെ പത്ത് ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണ്.
ഏപ്രിൽ 26ന് എംവി സ്വാഡ് കപ്പൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ എട്ട് കടൽക്കൊള്ളക്കാരാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം. കപ്പൽ നിലവിൽ പൻഡ്‌ലാൻഡിലെ ഡാൻഗോരോയോ ജില്ലയിലെ ഗാർമാലിന് സമീപമുള്ള തീരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
കപ്പൽ തട്ടിയെടുക്കപ്പെട്ടതിന് പിന്നാലെ രണ്ട് തുർക്കി കപ്പലുകൾ എംവി ലുതുഫിന് സമീപത്ത് എത്തിയിട്ടുണ്ടെന്നും തുർക്കിഷ് ഹെലികോപ്‌ടറുകളും ഡ്രോണുകളും പ്രദേശം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Most Read| ജന്തർ മന്തറിലെ പോലീസ് നടപടി; അഞ്ചംഗ സമിതിയെ നിയമിച്ച് സുപ്രീം കോടതി





































