കണ്ണൂർ: ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയതെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നത്. അറിവില്ലായ്‌മയെ ചൂഷണം ചെയ്‌തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്‌ഥയാണ് ഇപ്പോഴുള്ളത്. തങ്ങൾക്ക് 18 ലക്ഷം പേരുടെ പിന്തുണയുണ്ട്. പിന്നോട്ട് പോകില്ലെന്നും ഇവർ പറയുന്നു. യൂട്യൂബ് വ്‌ളോഗിലൂടെയാണ് ഇ ബുൾജെറ്റ് സഹോദരൻമാരായ ലിബിന്റെയും എബിന്റെയും പ്രതികരണം.
അതേസമയം, കണ്ണൂർ ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാൻ സമയം വേണമെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹരജി ഇന്നത്തേക്ക് മാറ്റിയത്. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയെ അറിയിച്ചു.
എന്നാൽ പോലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാദം. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും കണ്ണൂർ ആർടി ഓഫിസിൽ എത്തിയതും, സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതും.
Most Read: കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ