ന്യൂഡെൽഹി: രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ യോഗം ചേർന്നു. ഇന്ന് വൈകുന്നേരം സോണിയയുടെ ഡെൽഹിയിലെ വസതിയിലായിരുന്നു തന്ത്രപരമായ യോഗം ചേർന്നത്.
കോൺഗ്രസിനെ കൂടാതെ അഞ്ച് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് സഖ്യകക്ഷികളായ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ഡിഎംകെ, ശിവസേന എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
ശരദ് പവാർ, ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്, ഡിഎംകെയുടെ ടിആർ ബാലു, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള എന്നിവരും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു. എന്നാൽ കോൺഗ്രസുമായി തർക്കത്തിലിരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
വിഷയത്തിൽ മുന്നോട്ടുള്ള വഴി കണ്ടെത്താൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവുമായി സംസാരിക്കാൻ നേതാക്കൾ ശരദ് പവാറിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. സഭയുടെ സുഗമമായ പ്രവർത്തനത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ വെങ്കയ്യ നായിഡു, നേരത്തെ വിഷയം ചർച്ച ചെയ്യാൻ സഭാ നേതാവിനോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ സമ്മേളനത്തില്‍ രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. പെരുമാറ്റത്തിൽ എംപിമാർ മാപ്പ് പറയാതെ നടപടി പിൻവലിക്കില്ല എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ മാപ്പ് പറയാൻ തങ്ങൾ തയ്യാറല്ലെന്ന് എംപിമാർ പറഞ്ഞു.
Most Read: ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം; പ്രിയങ്ക