കാസർഗോഡ്: അഞ്‌ജുശ്രീയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന കാസർഗോഡ് എസ്‌പി വൈഭവ് സക്‌സേന. അഞ്‌ജുശ്രീയുടെ മരണകാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരണകാരണം ഭക്ഷ്യവിഷബാധ അല്ലെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് എസ്‌പിയുടെ പ്രതികരണം.
മരണകാരണം ഭക്ഷ്യവിഷബാത ഏറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങൾ പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർ നടത്തിയിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ചില തെളിവുകൾ പോലീസിനും ലഭിച്ചിട്ടുണ്ട്. മരണകാരണം ഉറപ്പാക്കണമെങ്കിൽ രാസപരിശോധന വളരെ പ്രധാനമാണ്. സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുക ആണെന്നും, വിശദമായ രാസപരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ മരണം ആത്‍മഹത്യ ആണോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നാണ് എസ്‌പി പ്രതികരിച്ചത്. അഞ്‌ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് അല്ലെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും ശരീരത്തിൽ കണ്ടെത്തിയ വിഷം ഭക്ഷണത്തിൽ നിന്നുള്ളത് അല്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വിഷമാണ് കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം. സാധാരണ ഭക്ഷ്യവിഷബാധകളിൽ നിന്ന് വ്യത്യസ്‌തമായ തെളിവുകളാണ് പുറത്ത് വരുന്നതെന്നും വിശദമായ റിപ്പോർട് കിട്ടിയ ശേഷം തുടർ നടപടി എന്ന നിലപാടിലാണ് പോലീസ്.
അഞ്‌ജുശ്രീയെ ചികിൽസിച്ച മംഗലാപുരം ആശുപത്രിയിലെ ഡോക്‌ടർമാരിൽ നിന്നും പോസ്‌റ്റുമോർട്ടം ചെയ്‌ത പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കാസർഗോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. ഇതിലും മരണകാരണം ഭക്ഷ്യവിഷബാധ അല്ലെന്നാണ് നിഗമനം.
ഡിസംബർ 31ന് ആണ് അഞ്‌ജുശ്രിയും അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കൂടി കുഴിമന്തി, ചിക്കൻ 65, ഗ്രീൻ ചട്‌നി, മയോണൈസ് എന്നിവ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി ഓർഡർ ചെയ്‌ത് കഴിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Most Read: കലാമേളക്ക് പാചകം ചെയ്യാനില്ലെന്ന് പഴയിടം; വിമർശനങ്ങൾ തള്ളി വി ശിവൻകുട്ടി