തിരുവനന്തപുരം: സ്‌കൂൾ കലോൽസവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പഴയിടം ഏറ്റവും ഭംഗിയായി തന്നെ തന്റെ ചുമതല വഹിച്ചു. ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഏല്ലാവർക്കും ഉണ്ട്. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ളവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഒന്നോ രണ്ടോ വ്യക്‌തികളുടെ വിമർശനം അവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്‌നങ്ങൾ ഇല്ല. പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തിൽ നേരത്തെ പ്രതികരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്‌കൂൾ കലോൽസവത്തിൽ ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്‌തമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട ആണെന്നും പഴയിടം പറഞ്ഞു. സ്‌കൂൾ കലാമേളക്ക് ഭക്ഷണം പാകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദ്ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം നമ്പൂതിരി വ്യക്‌തമാക്കി.
സ്‌കൂൾ കലോൽസവത്തിൽ മാംസാഹാരം വിളമ്പാത്തത് വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രസ്‌താവന. കഴിഞ്ഞ 16 വർഷമായി കലോൽസവത്തിന് ഭക്ഷണം പാകം ചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്.
അതേസമയം, കലോൽസവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നു. ഇന്നേവരെ കേരളത്തിൽ ഇടാത്ത വിവാദം കുത്തിപ്പൊക്കി. പഴയിടത്തെ വർഗീയവാദിയായി ചീത്രീകരിക്കാൻ ശ്രമിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
Most Read: ഭക്ഷ്യവിഷബാധ മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്