കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും. ആദ്യദിനം പൂർത്തിയായപ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.
രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളാണ് വേദിയിലെത്തുന്നത്. ഹൈസ്‌കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കണ്ടറി വിഭാഗം നാടകവുമാണ് ഗ്ളാമർ ഇനങ്ങൾ. അതേസമയം, മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൽ മൽസരങ്ങൾ തുടങ്ങാൻ വൈകിയതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നിരുന്നു. ഇന്നലെ വൻ ജനപങ്കാളിത്തമായിരുന്നു കലോൽസവ വേദികളിൽ ഉണ്ടായിരുന്നത്.
ഇന്ന് ജനപ്രിയ ഇനങ്ങൾ കൂടി വേദിയിൽ എത്തുന്നതോടെ പോരാട്ടം കൂടുതൽ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും. 24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നായി 14,000ലേറെ പ്രതിഭകളാണ് കലാമേളയിൽ മാറ്റുരയ്‌ക്കുന്നത്. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് കൊല്ലം ജില്ല വേദിയാകുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി.
ജനുവരി എട്ടിനാണ് കലാമേളയുടെ സമാപനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടറുമായ സിഎ സന്തോഷ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്‌ടാതിഥിയാകും.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്