കൊല്ലം: അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകളെ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാകാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം കൊല്ലത്ത് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കല പോയിന്റ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത ശിൽപ്പത്തോടെ കലാമേളയ്‌ക്ക് തുടക്കമായി. ഇനി അഞ്ചുനാൾ നീളുന്ന കലാ മാമാങ്കത്തിന് നാടും നഗരവും സാക്ഷിയാകും. കോഴിക്കോട് നിന്ന് പുറപ്പെട്ട സ്വർണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്നലെ കലോൽസവ നഗരിയിലെത്തി.
24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നായി 14,000ലേറെ പ്രതിഭകളാണ് കലാമേളയിൽ മാറ്റുരയ്‌ക്കുന്നത്. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് കൊല്ലം ജില്ല വേദിയാകുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. ഹയർ സെക്കണ്ടറി വിഭാഗം മോഹിനിയാട്ട മൽസരത്തോടെ വേദികൾ ഉണരും.
ജനുവരി എട്ടിനാണ് കലാമേളയുടെ സമാപനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടറുമായ സിഎ സന്തോഷ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്‌ടാതിഥിയാകും.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്